siddique

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ വിമർശനവുമായി നടൻ സിദ്ദിഖ്. അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നാണ് സിദ്ദിഖ് ചോദിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയിൽ നടിയെ ആക്രമിച്ച കേസ് ചർച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിദ്ദിഖ്. താനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടില്ല. പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണമെന്നും സിദ്ദിഖ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

'100 ശതമാനം വോട്ടിംഗ് ഉണ്ടാകണം എന്നാണ് ആഗ്രഹം. ജനാധിപത്യ വിശ്വാസികളെല്ലാം വോട്ട് ചെയ്യണം. എല്ലാ സ്ഥാനാർത്ഥികളും വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് സംസാരിച്ചത്. തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് നമുക്കെല്ലാം ശ്വാസം മുട്ടുകയാണ്. എല്ലാ റോഡുകളും വൺവേ ആക്കുകയാണെങ്കിൽ ഗതാഗതക്കുരുക്ക് കുറച്ച് കുറഞ്ഞുകിട്ടും. വിദേശ രാജ്യങ്ങളിൽ അങ്ങനെയാണ്. സമാധാനത്തോടെ ശ്വാസം വിട്ടു ജീവിക്കുന്നതിന് ഒരു മാറ്റമാണു വേണ്ടത്. സിൽവർ ലൈനിന്റെ അത്യാവശ്യം എന്താണെന്ന് എനിക്ക് ഇതുവരെ ബോദ്ധ്യപ്പെട്ടിട്ടില്ല’– സിദ്ദിഖ് പറഞ്ഞു.