jalajevan
പെരിങ്ങരയിലെ ജലജീവൻ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിക്കുന്നു

തിരുവല്ല: ശുദ്ധജലക്ഷാമം രൂക്ഷമായ പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലം, കോമങ്കേരി ഭാഗത്തെ 2,918 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ജലജീവൻ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കോമങ്കേരി ഭാഗത്ത് നിന്നും സ്വാമിപാലം വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശവുമായി ജെ.സി.ബി ഉപയോഗിച്ച് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. കുടിവെള്ള കണക്ഷൻ നൽകുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനാണ് ഇരുവശവും പൈപ്പുസ്ഥാപിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിച്ചു. വാർഡുമെമ്പർ ജയ ഏബ്രഹാം, ജലജീവൻ മിഷൻ എ.എക്.സി മഞ്ജുഷ, എക്സി.എൻജിനീയർ രംഗനാഥ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ 50% തുക കേന്ദ്ര സർക്കാരും 25% സംസ്ഥാന സർക്കാരും 15% പഞ്ചായത്തും 10 % ഗുണഭോക്താവുമാണ് വഹിക്കുന്നത്.വ്യവസ്ഥകൾ ഒന്നും തന്നെയില്ലാതെ പുതിയ കണക്ഷൻ നൽകാനാണ് ജല ജീവൻ മിഷന്റെ തീരുമാനം. പൈപ്പ് സ്ഥാപിക്കാനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ നിലവിലെ കുടിവെള്ള പൈപ്പുകൾ പൊട്ടുന്ന പരാതി ശ്രദ്ധയിൽപ്പെട്ടതായും ചോർച്ച പരിഹരിക്കുന്നതുവരെ കുടിവെള്ളം മുടങ്ങുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.