പ്രമാടം : ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ വീണ്ടും പാറക്കടവ് പാലത്തിൽ മാലിന്യം തള്ളി. പ്രമാടം പഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതിന് താഴെയാണ് നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രമാടം കുടിവെള്ള പദ്ധതിയും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്ളാസ്റ്റിക് കവറുകളിലാക്കിയ ഹോട്ടൽ, ഇറച്ചിക്കട വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വിവിധ കവറുകളിലാക്കി തള്ളിയത്. ഇത് തെരുവുനായ്കൾ വലിച്ചിഴച്ച് അച്ചൻകോവിലാറ്റിൽ ഉൾപ്പെടെ നിക്ഷേപിക്കുകയും ചെയ്തു. ദുർഗന്ധം വമിച്ചതോടെ റോഡിലെയും നദിയിലെയും മാലിന്യം നിറച്ച കവറുകൾ നാട്ടുകാരാണ് നീക്കം ചെയ്തത്. പത്തനംതിട്ട നഗരസഭയിലും പ്രമാടം പഞ്ചായത്തിലും നാട്ടുകാർ വിവരം അറിയിച്ചെങ്കിലും തണുത്ത പ്രതികരണമാണ് ഉണ്ടാതെന്നെ ആക്ഷേപമുണ്ട്. നേരത്തെയും ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയതോടെയാണ് മാലിന്യ നക്ഷേപം നിലച്ചത്. ഇത്തരത്തിൽ വാഹനങ്ങൾ ഉൾപ്പെടെ നിരവധി ആളുകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പൂങ്കാവ്- പ്രമാടം - പത്തനംതിട്ട റോഡ് വികസിച്ചതോടെ പാലത്തിന്റെ ഇരുവശങ്ങളിലെയും കാട് ഇല്ലാതെയായി. തെരുവുവിളക്കുകളും പ്രകാശിക്കുന്നുണ്ട്. ഇതോടെ നാട്ടുകാരുടെ നിരീക്ഷണവും കുറഞ്ഞിരുന്നു. ഇത് മനസിലാക്കിയാണ് രാത്രിയിൽ വീണ്ടും മാലിന്യം നിക്ഷേപം തുടങ്ങിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഞ്ചായത്തും നഗരസഭയും പൊലീസും കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.