പത്തനംതിട്ട : കൊലക്കേസിൽ പരോൾ കാലാവധി കഴിഞ്ഞ് തിരികെ ജയിലിൽ പ്രവേശിക്കേണ്ട ദിവസം തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ. മൈലപ്ര അക്ഷയ് ഭവനിൽ വി.ജി.ഗിരീഷ് കുമാറിനെ (42)യാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ വലഞ്ചുഴി വ്യാഴിക്കടവിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിലേക്ക് എന്നു പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

2010 ൽ റാന്നി പൊലീസ് സ്‌റ്റേഷൻ അതിർത്തിയിലെ ഇടത്തറ മുക്കിൽ വച്ച് ഭാര്യയുടെ സഹോദരൻ ഷാജിയെ കഴുത്തുഞെരിച്ചു കൊന്ന കേസിൽ പ്രതിയായിരുന്നു. ജീവപര്യന്തം ശിക്ഷി​ക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഗിരീഷ് ജനുവരി 12 നാണ് പരോളിൽ നാട്ടിലെത്തിയത്. കൊവിഡിന്റെ ആനുകൂല്യത്തിലാണ് പരോൾ ലഭിച്ചത്. പരോൾ കാലാവധി പൂർത്തിയാക്കി വ്യാഴാഴ്ച ജയിലിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.

ഗിരീഷ് ചെല്ലാത്തതിനാൽ പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ മാതാവ് ലീലാമണിയെ ബന്ധപ്പെട്ടിരുന്നു. മകളെ കാണാനാകാത്തതിലുള്ള മനോവിഷമത്തിലായിരുന്നു ഗിരീഷ് കുമാറെന്ന് സഹോദരൻ ഗണേഷ് പൊലീസിന് മൊഴി നൽകി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽലേക്ക് മാറ്റി.