തിരുവല്ല : കനത്ത മഴയെത്തുടർന്ന് പെരിങ്ങര വരാൽ പാടശേഖരത്തിൽ 17 ഏക്കറിലെ നെൽകൃഷി നശിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പെയ്യുന്ന കനത്ത മഴയാണ് കൊയ്ത്തിന് പാകമായ നെൽച്ചെടികളുടെ നാശത്തിന് ഇടയാക്കിയത്. നെൽച്ചെടികൾ മുഴുവൻ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചതിന് പിന്നാലെ ഉച്ചയോടെ ശക്തമായ മഴയെത്തി. പാടത്ത് വെള്ളം നിറഞ്ഞതോടെ കൊയ്ത്ത് യന്ത്രം താഴ്ന്നു. ഇതോടെ കൊയ്ത്ത് നിറുത്തിവച്ചു. പാടത്ത് നിന്ന് വെള്ളം നീക്കംചെയ്യേണ്ട തോട് നിറഞ്ഞൊഴുകുകയാണ്. പാടത്തെ വെള്ളം ഒഴുക്കി വിടാനുള്ള മാർഗം ഇല്ലാതായതോടെ നെല്ല് ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.