കൊല്ലം: നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മൂന്നാഴ്ച മുൻപ് ആരംഭിച്ച കിടത്തിചികിത്സ നിലച്ചു. ആശുപത്രിയിലെ സിവിൽ സർജൻ അവധിയിൽ പോയതിനാൽ രാത്രികാല ഷിഫ്റ്റിൽ ജോലി ചെയ്യാൻ ഡോക്ടർമാരില്ലെന്ന് പറഞ്ഞാണ് കിടത്തിചികിത്സ നിറുത്തിവച്ചത്.
ആശുപത്രിയിൽ എൻ.എച്ച്.എമ്മിൽ നിന്ന് നിയമിച്ച ഒരാളടക്കം ആകെ 5 ഡോക്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ സപ്രൂണ്ടായ സിവിൽ സർജൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുൻപ് അവധിയിൽ പ്രവേശിച്ചു. ബാക്കി നാല് ഡോക്ടർമാരാണ് ഇപ്പോഴുള്ളത്. യഥാർത്ഥത്തിൽ നൈറ്റ് ഡ്യൂട്ടി നോക്കേണ്ടാത്ത സൂപ്രണ്ട് അവധിയിൽ പ്രവേശിച്ചുവെന്ന മുടന്തൻ ന്യായം പറഞ്ഞ് ഡോക്ടർമാർ നൈറ്റ് ഡ്യൂട്ടി അവസാനിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയെ നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് ചെയ്യിപ്പിച്ചുവെന്നും ആരോപണമുണ്ട്.
ഡോക്ടറെ നൽകാതെ എൻ.എച്ച്.എം
ആശുപത്രിയിൽ കിടത്തി ചികിത്സ ഭംഗിയായി നടത്താൻ ഒരു ഡോക്ടറെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് എൻ.എച്ച്.എമ്മിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിൽ രോഗങ്ങളുണ്ടാകുന്നവർ കൂടുതൽ തുക ചെലവാക്കി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട അവസ്ഥയാണ്. മൂന്ന് മാസം മുൻപ് നിലച്ച ജലവിതരണവും പുനസ്ഥാപിച്ചിട്ടില്ല. കിടത്തിചികിത്സയിലുള്ളവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ രാവിലെ വീട്ടിലേക്ക് പോകേണ്ട അവസ്ഥയാണിപ്പോൾ.