കരുനാഗപ്പള്ളി : ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ വിഭാഗവും കരുനാഗപ്പള്ളി ടൗണിൽ സംയുക്തമായി സംഘടിപ്പിച്ച പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങൾ സൂക്ഷിച്ചിരുന്ന രണ്ട് ഹോട്ടലുകൾ അടച്ച് പൂട്ടി. കരുനാഗപ്പള്ളി ശൈഖ് മസ്ജിദ് പള്ളിക്ക് സമീപമുള്ള ഹോട്ടലും തെക്കുഭാഗത്തായുള്ള ചായക്കടയുമാണ് അടച്ചത്. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദേശീയപാതയുടെ വശങ്ങളിൽ താത്ക്കാലികമായി പ്രവർത്തിച്ചിരുന്ന പച്ചക്കറി കടകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. ഇത്തരം കടകൾ ഉന്തു വണ്ടികളിൽ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് നഗരസഭ അധികൃതർ അറിയിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസർ അനീഷ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജെ എച്ച് ഐ മാരായ റെനീഷ, നവീന, റജിന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.