കൊട്ടാരക്കര: ഉത്തരവാദിത്വമില്ലായ്മയുടെ നടുവിൽ കാടും മാലിന്യങ്ങളും നിറഞ്ഞ് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ പരിസരം. സിവിൽ സ്റ്റേഷന്റെ പിറകിലേക്ക് നോക്കാനാവാത്ത അവസ്ഥയാണ്. മാലിന്യങ്ങളും വള്ളി പടർപ്പുകളും ഓഫീസ് ജനലുകളിലൂടെ കടന്ന് വന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. നാട് മുഴുവൻ ശുചിത്വ ബോധവതകരണത്തിന് സെമിനാറുകൾ നടത്തുന്ന കെട്ടിടമാണ് ശുചിത്വം ലവലേശമില്ലാതെ കിടക്കുന്നത്.
നോക്കുകുത്തിയായി തുമ്പൂർ മൂഴി
സിവിൽ സ്റ്റേഷൻ പരിസരം മാലിന്യങ്ങൾ കൊണ്ട് നിറയുമ്പോൾ മാലിന്യങ്ങൾ ശേഖരിക്കാനായി നഗരസഭ നിർമ്മിച്ച തുമ്പൂർ മൂഴി നോക്കുകുത്തിയായി ഒരുവശത്തുണ്ട്. സിവിൽ ജീവനക്കാർ ഉൾപ്പെടെ ആഹാരം കഴിച്ചശേഷം പ്ലാസ്റ്റിക് കവറുൾപ്പെടെ പരിസരത്ത് വലിച്ചെറിഞ്ഞിരിക്കുകയാണ്. തുമ്പൂർ മൂഴിയിലേക്കുള്ള ഗേറ്റ് നിർമ്മാണം പൂർത്തിയായിട്ടും ഇത് വരെ തുറന്നു നൽകിയിട്ടില്ല.
മഴയും വെയിലുമേറ്റ് ജനറേറ്റർ
സിവിൽ സ്റ്റേഷന്റെ ആവശ്യത്തിനായി പുറത്ത് സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററിന് നാളിതുവരെ മേൽക്കൂരയോ അടച്ചുറപ്പോ നിർമ്മിച്ചിട്ടില്ല. ലക്ഷങ്ങൾ ചെലവഴിച്ച് മേടിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നാശത്തിന്റെ വക്കിലാണ്.
ലിഫ്റ്റ് ഉൾപ്പെടെ നിർമ്മാണം പൂർത്തിയായിട്ടും തുറന്നു നൽകുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള വായോധിക്കരടക്കം നിരവധി പേരാണ് പടികൾ കയറി ബുദ്ധിമുട്ടുന്നത്. താലൂക്ക് വികസന സമിതികളിൽ സിവിൽ സ്റ്റേഷന്റെ പോരായ്മകൾ നിരന്തരം ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും അവയെല്ലാം ചർച്ചയിൽ ഒതുങ്ങുന്നതാണ് പതിവ്.