manu-38

കുന്നത്തൂർ: ഭരണിക്കാവ് ജെ.എം ഹൈസ്കൂളിന് മുന്നിൽ കൊല്ലം - തേനി ദേശീയപാതയോരത്തെ മരക്കൊമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചവറ തെക്കുംഭാഗം നടുവത്തുചേരി മോഹന വിലാസത്തിൽ മനുവാണ് (38) മരിച്ചത്.

ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര - പുത്തൂർ - തെങ്ങമം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. അടുത്ത കാലത്തായി ടിപ്പർ ലോറിയിലായിരുന്നു ജോലി.

കുടുംബ വീടുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ യുവതിയെ 15 വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ശേഷം പിന്നീട് ഉപേക്ഷിച്ചു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.

നിയമപരമായി ബന്ധം വേർപെടുത്താതെ ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശിയായ യുവതിക്കും അവരുടെ 10 വയസുള്ള മകൾക്കുമൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഈ യുവതിയും ആദ്യവിവാഹം നിയമപരമായി വേർപ്പെടുത്തിയിരുന്നില്ല.

ആത്മഹത്യാകുറിപ്പിൽ ശാസ്താംകോട്ട പൊലീസിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളതായാണ് വിവരം. പള്ളിശേരിക്കലിൽ രണ്ടാം ഭാര്യയുടെ മകൾ കളിക്കാൻ പോകുന്ന ഗ്രൗണ്ടിലുണ്ടായ പ്രശ്നങ്ങളാണ് കാരണം. സമപ്രായക്കാരായ മറ്റ് കുട്ടികൾക്കൊപ്പം കളിക്കവേ മുതിർന്ന കുട്ടികൾ ഇവർക്കിടയിലൂടെ സൈക്കിൾ ചവിട്ടി ശല്യപ്പെടുത്തി. തുടർന്ന് മനു കളിസ്ഥലത്തെത്തി ഭീഷണി മുഴക്കുകയും കളിസ്ഥലം നശിപ്പിക്കുകയും ചെയ്തു. പ്രദേശവാസികളായ ചിലർ മനുവിന്റെ വീട്ടിലെത്തി ഇത് ചോദ്യം ചെയ്തപ്പോൾ വീണ്ടും പ്രശ്നമുണ്ടായി.

കഴിഞ്ഞ 23 ന് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇരുകൂട്ടരെയും വിളിപ്പിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ തന്റെ ഭാഗം കേട്ടില്ലെന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് സൂചന. എന്നാൽ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ അസത്യമാണെന്നും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയിരുന്നതായും പൊലീസ് അറിയിച്ചു.