1
പൊലീസ് പിടികൂടിയ ബസ്.

കുന്നംകുളം: യാത്രക്കാരെ തെരുവിലിറക്കി ബസ് സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തിയ ദീർഘദൂര സ്വകാര്യ ബസ് കുന്നംകുളം പൊലീസ് പിടികൂടി. സംഭവത്തിൽ ബസ് ഡ്രൈവർ തിരുവിലാമല കുത്താമ്പുള്ളി വീട്ടിൽ വൈശാഖ് (36), കണ്ടക്ടർ ഒറ്റപ്പാലം അമ്പലപ്പാറ രാജ്ഭവൻ വീട്ടിൽ ബാബുരാജ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ സ്വകാര്യ ദീർഘദൂര ബസുകൾക്ക് ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റിയിറക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസിന്റെയും നഗരസഭയുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് സ്വകാര്യ ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ റോഡിലിറക്കി വിട്ട് സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ സ്റ്റാൻഡിൽ കയറാതെ അശ്രദ്ധമായും വൺവേ തെറ്റിച്ചും സർവീസ് നടത്തിയിരുന്ന ഗുരുവായൂർ-പാലക്കാട് റൂട്ടിലോടുന്ന ദർഷൻ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കുന്നംകുളം സി.ഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനും അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസൻസും റദ്ദാക്കും.