നെയ്യാറ്റിൻകര: ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ചെങ്കൽ ലോക്കൽ കമ്മിറ്റി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി. കാരോട് - കഴക്കൂട്ടം ബൈപ്പാസിലെ അശാസ്ത്രീയ ഓട നിർമ്മാണവും സ്വകാര്യ വ്യക്തികളുടെ അനധികൃത കയ്യേറ്റവുമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. മഴക്കാലമാകുന്നതോടെ പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നതോടെ 400ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അനധികൃത കയ്യേറ്റത്തിന്റെയും നിർമ്മാണത്തിന്റെയും ഫലമായി മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്ത് ഇടയ്ക്ക് പെയ്ത മഴയിൽ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകിന്റെ ശല്യം രൂക്ഷമാണ്. കിണറുകളിൽ മലിനജലം നിറയുന്നതായാണ് പ്രദേശവാസികളുടെ പരാതി. സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എ.എസ്. ആനന്ദകുമാർ, ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി, പഞ്ചായത്ത് അംഗം എം.ആർ. ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.