നാഗർകോവിൽ: മാർത്താണ്ഡത്ത് വീടിന്റെ വാതിൽ തകർത്ത് പതിനേഴര പവന്റെ സ്വർണം കവർന്നു.

മാർത്താണ്ഡം, വിരിക്കോട്, പറക്കവിളാകം സ്വദേശി ഹരീന്ദ്രന്റെ (54) വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹരീന്ദ്രന്റെ ഭാര്യ രാധാപുരത്തിലുള്ള സർക്കാർ സ്കൂളിലെ അദ്ധ്യാപികയാണ്. എല്ലാ തിങ്കളാഴ്ചയും രാവിലെ ഹരീന്ദ്രനും ഭാര്യയും രാധാപുരത്തിലെ വാടക വീട്ടിൽ പോയി ശനിയാഴ്ച രാത്രി തിരികെ വരുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇതുപോലെ രാത്രി വീട്ടിൽ വന്നപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ സ്വകാര്യ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ മാർത്താണ്ഡം പൊലീസ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പൊലീസ് കേസെടുത്തു.