ആര്യനാട്:ആര്യനാട് മത്സ്യ മാർക്കറ്റിൽ ലോഡിംഗുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി - എ.ഐ.ടി.യു.സി തൊഴിലാളികൾ തമ്മിൽ തർക്കം. തർക്കം മൂത്തതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഇരുവിഭാഗങ്ങളിലുമായി ആറ് പേർക്ക് പരിക്കേറ്റു.
ഐ.എൻ.ടി.യു.സി തൊഴിലാളികളായ ഹക്കിം, സുഹമ്മദ് സാജിദ്,എ.ഐ.ടി.യു.സി തൊഴിലാളികളായ പ്രേമൻ,ഹൈദ്രോസ്,അൻസാർ,ജയൻ എന്നിവർക്കാണ് പരിക്കേറ്റത്.
ആര്യനാട് മത്സ്യമാർക്കറ്റിൽ ഐ.എൻ.ടി.യു.സിക്കാരാണ് കയറ്റിറക്ക് നടത്തിയിരുന്നത്. ഇന്നലെ യൂണിയൻ ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്ത എ.ഐ.ടി.യു.സി തൊഴിലാളികളും ലോഡിംഗിനെത്തി. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പുതിയതായി എത്തിയവരെ പണി ചെയ്യാൻ അനുവദിക്കില്ലെന്ന് ഐ.എൻ.ടി.യു.സി നിലപാട് എടുത്തതോടെ ഇരുവിഭാഗവും തമ്മിൽ കൈയാങ്കളിയിലായി. തുടർന്ന് ഇരുവിഭാഗത്തേയും നേതാക്കളും കൂടി എത്തിയതോടെ പ്രശ്നം വഷളായി.
തമ്മിൽത്തല്ലിയ തൊഴിലാളികളെ ആര്യനാട് പൊലീസ് എത്തി വിരട്ടിയോടിച്ചു. തുടർന്ന് ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ എൻ.ആർ.ജോസ്,നെടുമങ്ങാട് ലേബർ ഓഫീസർ എന്നിവർ സ്ഥലത്തെത്തി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പുവരുത്തുമെന്ന് അറിയിച്ചു.
സംഭവത്തിൽ പരിക്കേറ്റ എ.ഐ.ടി.യു.സി തൊഴിലാളികളെ ആര്യനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.ഐ.ടി.യു.സി നേതാക്കളായ മീനാങ്കൽ കുമാർ,ഈഞ്ചപ്പുരി സന്തു,ഇറവൂർ പ്രവീൺ എന്നിവർ പരിക്കേറ്റവരെ ആര്യനാട് ആശുപത്രിയിൽ സന്ദർശിച്ചു. ഐ.എൻ.ടി.യു.സി പ്രവർത്തകരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.