
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നോർത്ത് കോതമംഗലം താലൂക്കിൽ പോത്താനിക്കാട് വില്ലേജിൽ പുളിന്താനം കോളനി കമ്മ്യൂണിറ്റി ഹാളിന് സമീപം ചിറയിൽ പടീറ്റതിൽ വീട്ടിൽ താമസം ആർ. രാജേഷിനെയാണ് (38) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കരകുളം സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് കൂട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 26ന് രാവിലെ പരീക്ഷയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ ഇയാൾ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വരുത്തി അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഇയാൾ മൂവാറ്റുപുഴയിൽ നിന്ന് പോകുന്ന സമയം മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഉപയോഗം ഒഴിവാക്കിയിരുന്നു.
നെടുമങ്ങാട് പൊലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂരിലെ ഒരു ചേരിയിലെ വീട്ടിൽ നിന്ന് ഭാര്യാഭർത്താക്കന്മാരായി താമസിച്ചു വരികയായിരുന്ന ഇവരെ കണ്ടെത്തിയത്. നെടുമങ്ങാട് ഡിവൈ.എസ്.പി എം.കെ. സുൽഫിക്കറിന്റെ നേതൃത്വത്തിൽ സി.ഐ എസ്. സന്തോഷ് കുമാർ, എസ്.ഐ സൂര്യ, എ.എസ്.ഐ നൂറുൽ ഹസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ് ബാബു, ബാദുഷ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.