
വിഴിഞ്ഞം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിലായി. പോത്തൻകോട് വാവറമ്പലം സുനിൽ ഭവനിൽ ഷീല സുനിലിനെയാണ് (39) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. അടിമലത്തുറ ജോസ് ഹൗസിൽ പനിയമ്മ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ലണ്ടനിലേക്കും ആസ്ട്രേലിയയിലേക്കും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തു.
ഇത്തരത്തിൽ നിരവധി പേരിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. രണ്ട് വർഷം മുൻപാണ് തട്ടിപ്പ് നടന്നത്. പണം നഷ്ടപ്പെട്ട യുവതി കഴിഞ്ഞ മേയിൽ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ ഷീലാ സുനിൽ ഒളിവിൽ പോയി. ശ്രീകാര്യത്ത് ഒളിവിൽ കഴിയുന്നതായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്.ഐ സമ്പത്ത്, എസ്.ഐ ലിജോ പി.മണി, സീനിയർ സി.പി.ഒ രജിത, സി.പി.ഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് ഷീലയെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം കൊണ്ട് പ്രതി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് 4.17 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും അഞ്ച് ലക്ഷത്തിലധികം രൂപ പണമായി നേരിട്ടും നൽകിയതായി പരാതിക്കാരി പറഞ്ഞു. ഷീലയെ കൂടാതെ മറ്റ് 5 പേർക്കെതിരെയും കേസ് നൽകിയിട്ടുണ്ടെന്നും പാസ്‌പോർട്ട് പ്രതി തിരികെ നൽകുന്നില്ലെന്നും പനിയമ്മ പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായും പൊലീസ് അറിയിച്ചു.