രുവനന്തപുരം: മഹാകാല ഭൈരവ അഖാഡയുടെ നേതൃത്വത്തിൽ വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന ആദ്യത്തെ മഹാകാളികാ യാഗത്തിന് ഇന്ന് സമാപനം. ആറിനാണ് തുടങ്ങിയത്. അസാം കാമാഖ്യ ക്ഷേത്രത്തിലെ മുഖ്യതന്ത്രി പ്രൊഫ. അശോക് ഭട്ടാചാര്യയുടെ കാർമ്മികത്വത്തിൽ നടക്കുന്ന കുംഭാഭിഷേകത്തോടെയാണ് സമാപനം. ഇന്നുവൈകിട്ട് അഘോരി സന്യാസി സംഗമം നടക്കും. സന്യാസി സംഗമത്തിലൂടെ തുടങ്ങി അഘോരി സംഗമത്തിലൂടെയാണ് യാഗം പൂർണതയിലെത്തുന്നത്.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അമ്പത്തൊന്നോളം വെളിച്ചപ്പാടുകളും ഉറഞ്ഞു തുള്ളി. മോക്ഷം കിട്ടാതെ അലഞ്ഞ പതിനാറ് തലമുറയിലെ പിതൃക്കളുടെ മോക്ഷപ്രാപ്തി മഹാകാളികാ യാഗത്തിന്റെ പുണ്യമായി. യാഗം കാണാൻ വൻ തിരക്കാണ് പൗർണമിക്കാവിൽ അനുഭവപ്പെട്ടത്.
മഹാകാല ഭൈരവ അഖാഡയുടെ സുപ്രീം ചീഫ് ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരി സ്വാമി യാഗശാലയിൽ വന്നതോടെ വാക്കുകൾക്ക് അതീതമായ ആത്മീയ അന്തരീക്ഷമാണ് പൗർണമിക്കാവിലുണ്ടായത്. കൈലാസപുരി സ്വാമിയെ വണങ്ങാൻ മണിക്കൂറുകളാണ് ഭക്തർ കാത്തുനിന്നത്. മഹാകാല ഭൈരവ അഖാഡയുടെ സൗത്ത് ഭാരത് സോൺ ആശ്രമത്തിന്റെ തറക്കല്ലിടൽ കൈലാസപുരി സ്വാമി ഇന്നലെ നിർവഹിച്ചു.
ആയ് രാജവംശ
പ്രതിനിധിയുടെ സാന്നിദ്ധ്യം
എ.ഡി 852ൽ വിഴിഞ്ഞം ആസ്ഥാനമായി ഭരിച്ചിരുന്ന ആയ് രാജവംശത്തിന്റെ കുലദേവതയാണ് പഴയ പടകാളിഅമ്മനായ ഇന്നത്തെ പൗർണമിക്കാവിലെ ബാലഭദ്രാ ദേവി. മഹാകാളികാ യാഗത്തെ കുറിച്ചറിഞ്ഞ ആയ് രാജവംശത്തിലെ ഇപ്പോഴത്തെ തലമുറയിലെ പാലക്കാട് താനൂർ സ്വരൂപം സൂര്യവംശം വിശ്വാമിത്ര ഗോത്രത്തിലെ മാനവേന്ദ്ര വർമ്മ പൗർണമിക്കാവിൽ ഇന്നലെ എത്തിയിരുന്നു.
ക്യാപ്ഷൻ: മഹാകാല ഭൈരവ അഖാഡയുടെ സൗത്ത് ഭാരത് സോൺ ആശ്രമത്തിന്റെ തറക്കല്ലിടൽ കൈലാസ പുരി സ്വാമി നിർവഹിക്കുന്നു. എം.എസ്. ഭുവനചന്ദ്രൻ,യാഗബ്രഹ്മൻ ആനന്ദ് നായർ,ചൂഴാൽ നിർമ്മലൻ എന്നിവർ സമീപം