തിരുവനന്തപുരം: ദുരന്തനിവാരണ അതോറിട്ടിയുടെ പ്രവർത്തനങ്ങൾ മുന്നറിയിപ്പുകൾക്കനുസരിച്ച് ക്രമപ്പെടുത്തുമെന്നും എല്ലാ താലൂക്കുകളിലും ദ്രുതപ്രതികരണ സേന രൂപീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കളക്ടർ വിനീത് അറിയിച്ചു. അലെർട്ടുകൾക്കനുസരിച്ച് എൻ.ഡി.ആർ.എഫ്, കോസ്റ്റ് ഗാർഡ്, എയർ ഫോഴ്സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ് എന്നിവർക്ക് വിവരങ്ങൾ കൈമാറും. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള അമ്പൂരി പോലെയുള്ള ഇടങ്ങളിൽ ക്യാമ്പുകൾ സജ്ജമാണ്.

ഓറഞ്ച് അലെർട്ടിൽ മുൻകരുതലായി ആളുകളെ മാറ്റി പാർപ്പിച്ചു. ക്യാമ്പുകൾക്കായി ചില കേന്ദ്രങ്ങൾ സജ്ജമാക്കി താക്കോലുകളടക്കം കരുതിയിട്ടുണ്ട്. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളും രൂപീകരിച്ചു. റവന്യു, ഫയർ പൊലീസ്, ആരോഗ്യം, മോട്ടോർ വാഹനവകുപ്പ് എന്നിവരുൾപ്പെടുന്ന അപകട പ്രതികരണ ടീമിന്റെ പ്രവർത്തനങ്ങളും സജീവമാണ്. നഗരത്തിലെ വെള്ളപ്പൊക്ക സാദ്ധ്യതയുള്ള 60 ഓളം ഇടങ്ങളിൽ 40ഓളം പ്രതിരോധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. നദികളുടെ ശുചീകരണമുൾപ്പെടെ ഏറക്കുറെ പൂർത്തിയായി.