
കൽപ്പറ്റ: ഭാര്യയെ കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ. പനമരം കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്റയെ (40) കൊലപ്പെടുത്തിയ കേസിൽ ജില്ലാ അഡീഷണൽ സെഷൻസ് കോടതി(രണ്ട്) ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
2016 സെപ്തംബർ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചെ വീട്ടിൽനിന്ന് കുട്ടികളുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോൾ കഴുത്തിൽ തോർത്തു മുറുകി അനക്കമറ്റ നിലയിലായിരുന്നു സുഹ്റ. പന്തികേട് തോന്നിയ അയൽക്കാർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് മരണം സ്ഥിരീകരിച്ചു. കൊലപാതകമാണെന്ന സംശയത്തിൽ മജീദിനെ കസ്റ്റഡിയിലെടുത്തു. വഴക്കിനിടെ സുഹ്റ കഴുത്തിൽ തോർത്ത് മുറുക്കി ആത്മഹത്യ ചെയ്തുവെന്നാണ് മജീദ് പൊലീസിനു ആദ്യം മൊഴി നൽകിയത്. എന്നാൽ വിശദമായ ചോദ്യംചെയ്യലിൽ സുഹ്റ കഴുത്തിൽ ചുറ്റിയ തോർത്തിന്റെ അഗ്രഭാഗങ്ങളിൽ പിടിച്ചുവലിച്ചതായി സമ്മതിച്ചു. ചാകുമെന്ന് പറഞ്ഞ് സുഹ്റ കഴുത്തിൽ ചുറ്റിയ തോർത്തിൽ കൊന്നുതരാമെന്നു പറഞ്ഞാണ് പിടിച്ചുവലിച്ചതെന്നാണ് മജീദ് പറഞ്ഞത്.
കുരുക്ക് മുറുകി കട്ടിലിൽ വീണ സുഹ്റയെ മജീദ് വിളിച്ചപ്പോൾ അനക്കം ഉണ്ടായിരുന്നില്ല. പിന്നീട് കുട്ടികളെക്കൊണ്ടും വിളിപ്പിച്ചു.
അന്നത്തെ മീനങ്ങാടി സി.ഐ എം.വി.പളനിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.