തിരുവനന്തപുരം: ഞായറാഴ്ച ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ചുമട്ടുതൊഴിലാളി ഡോളി (സുരേഷ്, 48)യുടെ മൃതദേഹം ആക്കുളം ബോട്ട് ക്ലബിന് സമീപത്തുനിന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ചാക്ക ഫയർ ഫോഴ്സിലെ അഞ്ചുപേരടങ്ങുന്ന സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10ന് തുടങ്ങിയ തെരച്ചിൽ രണ്ടര മണിക്കൂറോളം നീണ്ടു.

കിംസ് ആശുപത്രിക്ക് സമീപമുള്ള ആമയിഴഞ്ചാൻ തോട്ടിലാണ് ഈറോഡ് കളത്തിൽ വീട്ടിൽ ഡോളിയെ കാണാതായത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ആനയറയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ ഡോളി ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ രണ്ട് സുഹൃത്തുക്കളുമൊത്ത് കിംസിന് സമീപമുള്ള പാലത്തിനടുത്തുവച്ച് മദ്യപിച്ചിരുന്നു. സുഹൃത്തുക്കൾ സ്ഥലത്തുനിന്ന് പോയതോടെ സമീപവാസിയായ ശശി ഡോളിക്കൊപ്പം ചേർന്നു. ഇതിനിടെ തോടിന്റെ മറുകരയിൽ മീൻപിടിക്കാനെത്തിയ പരിചയക്കാരനായ കുട്ടനുമായി മീൻപിടിക്കുന്നതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായി. കുട്ടന്റെ അടുത്തേക്ക് നീന്തിപ്പോകാനായി മദ്യലഹരിയിൽ തോട്ടിലേക്ക് ഇറങ്ങുകയായിരുന്നു ഡോളി. നീന്തലറിയാമായിരുന്നെങ്കിലും ശക്തമായ ഒഴുക്കിൽ അപകടത്തിൽപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ 20 വർഷമായി ആനയറയിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: ഷീല. സുരാജ്, ശ്രീരാജ് എന്നിവരാണ് മക്കൾ.