തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം. പാരമ്പര്യ കൊളസ്ട്രോൾ രോഗബാധയെ (ഫെമിലിയൽ ഹൈപ്പർകൊളസ്റോമിയ) കുറിച്ചുളള പഠനത്തിനാണ് നേട്ടം. കാർഡിയോളജി വിഭാഗത്തിന് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിന്റെ (എൻ.ഐ.എച്ച്) കീഴിലുള്ള നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന്റെ (എൻ.സി.ബിഐ) പ്രത്യേക പരാമർശമാണ് ലഭിച്ചത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് ഇത്തരമൊരു നേട്ടം. മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി പ്രൊഫ.സുനിത വിശ്വനാഥൻ,പ്രൊഫ.ശിവപ്രസാദ്, പ്രൊഫ.ബി.കൃഷ്‌ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണു പഠനം. 50 വയസിന് താഴെയുളള പുരുഷന്മാരിലും 60 വയസിന് താഴെയുള്ള സ്ത്രീകളിലും കാണപ്പെടുന്ന ഹൃദ്രോഗബാധയുടെ പ്രധാന കാരണമാണ് പാരമ്പര്യ കൊളസ്ട്രോൾ രോഗം. ഇതുമായി ബന്ധപ്പെട്ട് 54 മലയാളി ഹൃദ്രോഗികളിൽ നടത്തിയ പഠനത്തിൽ പത്തൊമ്പതോളം ജനിതക വ്യതിയാനങ്ങൾ കണ്ടെത്തി. ഇതിൽ ഒമ്പത് ജനിതക വ്യതിയാനങ്ങൾ ഇന്ത്യയിൽനിന്ന് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരെണ്ണം ലോകത്തുതന്നെ ആദ്യമായി കണ്ടുപിടിക്കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ 30 വയസുള്ള ഹൃദയാഘാത രോഗിയിലാണ് ഈ ജനിതക വ്യതിയാനം കണ്ടെത്തിയത്.ചെറുപ്പക്കാരെ ബാധിക്കുന്ന ഹൃദ്രോഗ കാരണങ്ങളിലേക്കുള്ള തുടർ ഗവേഷണത്തിനുള്ള നാഴികക്കല്ലുകൂടിയാണ് ഈ കണ്ടുപിടിത്തം.