ബാലരാമപുരം: ബാലരാമപുരം ആരോഗ്യകേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭക്ഷണശാലകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച പലഹാരനിർമ്മാണ യൂണിറ്റും സെയിൽ സെന്ററും അടച്ചുപൂട്ടിച്ചു. പരിശോധിച്ച 12 സ്ഥാപനങ്ങളിൽ 8 സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ചിപ്സ് ഉണ്ടാക്കുന്നതിലേക്കായി സൂക്ഷിച്ചിരുന്ന പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ 45 കിലോ ഏത്തപ്പഴം, 20 ലിറ്റർ ജ്യൂസ്, 45 കിലോ പഴകിയ കേക്ക്, ഒരു ലിറ്റർ കേഡായ മിൽക്ക് ക്രീം, പഴകിയും പൂപ്പൽ പിടിച്ചതുമായ 15 ലിറ്റർ ഉണ്ണിയപ്പത്തിനായി കൂട്ടിയ മിശ്രിതം, 6 കിലോ കേടായ കേക്ക് മിശ്രിതം എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. 7 ദിവസത്തിനകം ലൈസൻസ് എടുക്കണമെന്ന് നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാർ കെ.വിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ സഞ്ജയ്‌കുമാർ, ബിജു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് റിജിമോൾ, ബാലരാമപുരം സിവിൽ പൊലീസ് ഓഫീസർ ശ്രീകാന്ത്, പഞ്ചായത്ത് ജീവനക്കാരായ നോബിൾരാജ്, സജികുമാർ എന്നിവർ പങ്കെടുത്തു.