ആറ്റിങ്ങൽ: വർക്കല - കല്ലമ്പലം - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവീസിലെ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിൽ വൻ പ്രതിഷേധം. സർക്കാർ ജീവനക്കാരായ സ്ഥിരം യാത്രക്കാരെ നിരക്ക് വർദ്ധന മുൻകൂട്ടി അറിയിച്ചിരുന്നില്ല. തുടക്കംമുതൽ ഒടുക്കം വരെ 104 രൂപയെന്ന ഒറ്റ നിരക്കാണ് വെള്ളിയാഴ്ച മുതൽ ഏർപ്പെടുത്തിയത്.

വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ബോണ്ട് സർവീസിൽ യാത്ര ചെയ്യുന്നതിന് വ്യാഴാഴ്ച വരെ 85 രൂപയും കല്ലമ്പലത്ത് നിന്ന് 69 രൂപയും ആറ്റിങ്ങലിൽ നിന്ന് 60 രൂപയുമായിരുന്നു നിരക്ക്. ഈ വ്യത്യാസം അവസാനിപ്പിച്ച് എവിടെ നിന്ന് ബസിൽ കയറിയാലും ഒറ്റ നിരക്ക് നല്കണമെന്നാണ് ഇന്നലെ ബസിൽ കയറിയ യാത്രക്കാരോട് കണ്ടക്ടർ അറിയിച്ചത്. ഇതേത്തുടർന്ന് യാത്രക്കാർ ഡിപ്പോയിലെത്തി അധികൃതരെ പ്രതിഷേധം അറിയിക്കുകയും പലരും ബസ് ബഹിഷ്‌കരിക്കുകയും ചെയ്തു. സാധാരണ ഫാസ്റ്റ് പാസഞ്ചറിൽ ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 50 രൂപയും കല്ലമ്പലത്ത് നിന്ന് 59 രൂപയുമാണ് ഇപ്പോഴത്തെ യാത്രാനിരക്ക്.

നിരക്ക് വർദ്ധന മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരമാണെന്ന് ആറ്റിങ്ങൽ ഡിപ്പോ അധികൃതർ പറഞ്ഞു. സാധാരണബസിലെ യാത്രാനിരക്ക് ഒന്നാം തീയതി മുതൽ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ബോണ്ട് സർവീസിലെ നിരക്കിൽ വർദ്ധനയുണ്ടായിരുന്നില്ല. ഇപ്പോൾ ബോണ്ട് സർവീസിലെ നിരക്ക് വർദ്ധിപ്പിക്കുകയാണുണ്ടായതെന്നും അധികൃതർ അറിയിച്ചു.