
തിരുവനന്തപുരം: ലക്ഷങ്ങൾ ലോണെടുത്ത് നൽകാമെന്നുപറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ. ചിതറ കുശവൂർ കൊട്ടാരംവിള വീട്ടിൽ സുനിൽ കുമാറിനെയാണ് (51) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളൂർ സ്വദേശിയായ ശിവകുമാറിന് 35 ലക്ഷം ലോൺ എടുത്ത് നൽകാമെന്ന് പറഞ്ഞ് പ്രാേസസിംഗ് ഫീസും സർവീസ് ചാർജും കൈക്കലാക്കിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. ബ്ലൂ സ്റ്റാർ ഫിനാൻസ് ആൻഡ് മൈക്രോഫിനാൻസ് എന്ന സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പൊലീസ് തെരയുന്നതറിഞ്ഞ പ്രതി മൊബൈൽ നമ്പരുകൾ മാറ്റിമാറ്റി ഉപയോഗിച്ചെങ്കിലും മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്. ഇയാൾക്കെതിരെ ചിതറ പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ കള്ളനോട്ട് കേസിലെ പ്രതിയാണ്. മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്‌പെക്ടർ പി. ഹരിലാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ പ്രശാന്ത് സി.പി, സി.പി.ഒമാരായ രഞ്ജിത്ത്, സുനിൽ, ഷൈനു, സിവിൽ പൊലീസ് ഓഫീസർ ബിമൽ മിത്ര എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.