തിരുവനന്തപുരം: തലസ്ഥാനത്തെ സോളാർ സിറ്റിയാക്കാനുള്ള പദ്ധതിക്ക് ജർമ്മൻസഹായം. ധാരണാപത്രത്തിൽ ഇന്നലെ അനെർട്ടും ജർമ്മൻ ഇന്റർനാഷണൽ കോ ഒാപ്പറേഷൻ സൊസൈറ്റിയും ഒപ്പുവച്ചു. മന്ത്രി കെ.കൃഷ്‌ണൻകുട്ടി ചടങ്ങിൽ സന്നിഹിതനായിരുന്നു.
നഗരത്തിലെ ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോട് കൂടിയ സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർപ്ലാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാണ് പദ്ധതിവഴി നടപ്പാക്കുന്നത്.
അനെർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേലുരിയും ജർമ്മൻ സൊസൈറ്റി ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷൻ (ജി.ഐ.സെഡ്) പ്രതിനിധി ജോർജ് ഗാബ്ലറും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സ്‌മാർട്ട് സിറ്റി സി.ഇ.ഒ വിനയ് ഗോയൽ, കെ.എസ്.ഇ.ബി ഡയറക്ടർ സുകു, ഇ.എം.സി ഡയറക്ടർ ഡോ.ആർ. ഹരികുമാർ എന്നിവർ പങ്കെടുത്തു.