1

വിഴിഞ്ഞം: തുറമുഖത്ത് ആദ്യമായി രാജ്യാന്തര ബങ്കറിംഗ് (കപ്പലുകളിലെ ഇന്ധനം നിറയ്ക്കൽ) നടത്തുന്നു. ടഗ്ഗിൽ നിറയ്ക്കാനുള്ള ഇന്ധനവുമായ കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് കപ്പൽ പുറപ്പെട്ടു. മാല ദ്വീപിലേക്ക് ക്രൗളിംഗ് ക്രെയിൻ കൊണ്ടുപോകുന്നതിന് എത്തിയ വിദേശ ടഗ്ഗായ കിക്കിയിൽ ഇന്ധനം തീർന്നതിനെ തുടർന്നാണ് ആദ്യമായി ബങ്കറിംഗ് നടത്തുന്നതെന്ന് ഏജൻസിയായ സത്യം ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് കമ്പനി അധികൃതർ പറഞ്ഞു. തുറമുഖം, കസ്റ്റംസ്, ഇമിഗ്രേഷൻ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബങ്കറിംഗ് നടത്തുന്നത്. പുതിയ വാർഫിന് സമീപം അടുപ്പിക്കുന്ന ടഗ്ഗിലേക്ക് സാങ്കേതിക സംവിധാനത്തിലൂടെ ഇന്ധനം നിറയ്ക്കും.

രാജ്യാന്തര ക്രൂ ചേഞ്ച് ആൻഡ് ബങ്കറിംഗ് കേന്ദ്രമാണെങ്കിലും ഇതുവരെയും ബങ്കറിംഗ് സംവിധാനം ഇല്ലായിരുന്നു. ക്രൂ ചെയ്ഞ്ച് 100 എണ്ണം തികഞ്ഞപ്പോൾ തന്നെ ഇവിടെ ബങ്കറിംഗ് നടത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ക്രൂ ചെയ്ഞ്ച് 710 കഴിഞ്ഞു. ആദ്യമായി മാല ദ്വീപിലേക്ക് ക്രെയിൻ കയറ്റി അയ്ക്കുന്നതിനൊപ്പം വിദേശ ടഗ്ഗിലേക്കുള്ള ഇന്ധനം നിറയ്ക്കലും നടക്കുന്നത് വിഴിഞ്ഞത്തിന് ഈ മേഖലയിലേക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ഇന്ധനം നിറച്ച് മറ്റ് സാങ്കേതിക നടപടികൾ പൂർത്തിയാക്കിയാൽ രണ്ട് ദിവസത്തിനുള്ളിൽ ടഗ്ഗ് വിഴിഞ്ഞം തീരം വിടുമെന്ന് അധികൃതർ പറഞ്ഞു.

രാജ്യാന്തര ബങ്കറിംഗ് വന്നാൽ

വിഴിഞ്ഞത്ത് ബങ്കറിംഗ് ഹബ് വരുന്നതോടുകൂടി അന്താരാഷ്ട്ര കപ്പൽ ചാനൽ വഴി സഞ്ചരിക്കുന്ന കപ്പലുകൾ ഇന്ധനം നിറയ്ക്കുന്നതിനും ക്രൂചെയ്ഞ്ചിനുമായി ഇവിടേക്ക് അടുക്കും.കൂടാതെ അനുബന്ധമായി നിരവധി ഓഫീസുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവയും വിഴിഞ്ഞം കേന്ദ്രീകരിച്ച് വരും. ബങ്കറിംഗ് ചെയ്യുന്ന ഇനത്തിലും തുറമുഖ വകുപ്പിന് നല്ലൊരു വരുമാനം ലഭ്യമാകും. നിരവധി തൊഴിൽ സാദ്ധ്യതകളും ഇവിടം കേന്ദ്രീകരിച്ച് ഉണ്ടാവും.