ആലപ്പുഴ: നഗരവികസനത്തിന്റെ ഭാഗമായി റോഡുകളുടെ വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും നടക്കുന്ന ജോലികൾ മഴയെതുടർന്ന് ഇഴഞ്ഞു നീങ്ങുന്നു. വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച പിച്ചയ്യൂർ ജംഗ്ഷൻ, വൈ.എം.സി പാലം വരെയുള്ള റോഡിന്റെ ഇരുവശവും ടൈയിൽ പാകുന്ന ജോലി കഴിഞ്ഞ ദിവസം ആരംഭിച്ചെങ്കിലും റോഡിന്റെ കിഴക്കുഭാഗത്തെ ജോലികൾ നടക്കുന്നതിനിടെയാണ് മഴ കനത്തത്. ഇതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താളം തെറ്റിയത്. വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലേയും ഫില്ലിംഗ് വൈകുന്നതു മൂലം അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കണക്കിലെടുത്ത് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് താലൂക്ക് വികസനസമിതി കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ജോലികൾ ആരംഭിച്ചത്. മഴക്കാലം കൂടെ എത്തിയതോടെ നഗരം വെള്ളക്കുഴിയിലായി. മുല്ലയ്ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയും കൈചൂണ്ടിമുക്കു മുതൽ കൊമ്മാടി വരെയുള്ള റോഡുകളുമാണ് വൈറ്റ് ടോപ്പിംഗ് നടത്തിയത്. കോൺക്രീറ്റ് ജോലികൾ പൂർത്തിയായി മൂന്നര മാസം പിന്നിട്ടിട്ടും ശേഷിച്ച പണികൾ തീർക്കാത്തതിനാലാണ് ഗതാഗതകുരുക്കിനും അപകടത്തിനും കാരണം. പുലയൻ വഴി മുതൽ വെള്ളക്കിണർ, പിച്ചുഅയ്യർ മുതൽ പഴവങ്ങാടി, ഗണപതി കോവിൽ സീറോ ജംഗ്ഷൻ, പിച്ചുഅയ്യർ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് കോൺക്രീറ്റ് ജോലികൾ പൂർത്തികരിച്ചു. കോൺക്രീറ്റിന്റെ ഇരുവശത്തുമുള്ള കാനയുടെ ഇടയിലുള്ള ഭാഗം കോൺക്രീറ്റിനോടൊപ്പം ഉയർത്തിയുള്ള നിർമ്മാണം പൂർത്തികരിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്. റോഡിന്റെ പൊക്കതാഴ്ച കാരണം വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഇവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും തടസമാണ്. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൈറ്റ് ടോപ്പിംഗ് മോഡലിൽ റോഡ് നിർമ്മിക്കാൻ തുക അനുവദിച്ചത്.