ambala
65 കാരിയുടെ കൊലപാതക കേസിൽ റിമാൻ്റിലയിരുന്ന കരുമാടി നാഗുംഗലം കോളനിയിൽ അപ്പു എന്നു വിളിക്കുന്ന സുനീഷ് (22) നെയും കൊണ്ട് അമ്പലപ്പുഴ പൊലീസ് തെളിവെടുപ്പ് നടത്തുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴയിൽ 65കാരിയെ ക്രൂരമായി മർദ്ദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കരുമാടി നാഗുംഗലം കോളനിയിൽ അപ്പു എന്നു വിളിക്കുന്ന സുനീഷുമായാണ് (22) 65 കാരിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും, വണ്ടാനത്തെ ഷാപ്പിലും എത്തിച്ച് അമ്പലപ്പുഴ പൊലീസ് തെളിവെടുപ്പ് നടത്തിയത്. 65 കാരിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണും, ടോർച്ചും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതിയുമായെത്തിയ അമ്പലപ്പുഴ പൊലീസിന്റെ ജീപ്പ് രോഷാകുലരായ സ്ത്രീകൾ കുറച്ചു നേരം തടഞ്ഞുവച്ചത് സംഘർഷത്തിനിടയാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ 25ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒറ്റക്കു താമസിച്ചിരുന്ന 65 കാരിയുടെ വീട്ടിലെത്തിയ യുവാവ് ഇവരെ ശാരീരികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പരിക്കേറ്റ വൃദ്ധ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.