ph
തകർന്നു കിടക്കുന്ന ചെമ്മക്കാട് ചാലാപ്പള്ളി റോഡ്

കായംകുളം: തിരക്കേറിയ റോഡിലെ പാലം തകർന്ന് വീണിട്ട് അഞ്ച് വർഷം. കാത്തിരുന്ന് പാലം പുതുക്കിപ്പണിതെങ്കിലും ഒരു വർഷമായിട്ടും നാട്ടുകാർക്ക് തുറന്നുകൊടുക്കാനാകുന്നില്ല. അപ്രോച്ച് റോഡ് നിർമിക്കാത്തതാണ് പ്രശ്നം.

കായംകുളം നഗരസഭയിലെ പടിഞ്ഞാറൻ മേഖലയിലെ നഗരവുമായി ബന്ധിപ്പിക്കുന്ന ചാലാപ്പള്ളി പാലവും തകർന്നു കിടക്കുന്ന ചെമ്മക്കാട് ചാലാപ്പള്ളി റോഡുമാണ് അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങളെ ദുരിതത്തിലാക്കുന്നത്. സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ ബുദ്ധുമുട്ടുകയാണ്.

നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തെ തുടർന്നാണ് തകർന്ന പാലം നഗരസഭ 40 ലക്ഷം രൂപ വിനിയോഗിച്ച് പുനർനിർമിച്ചത്. എന്നാൽ ഇതോട് ചേർന്നുള്ള അപ്രോച്ച് റോഡിന്റെ നിർമാണത്തിന് പണം കണ്ടെത്താൻ കടിഞ്ഞില്ല. പ്രതിഷേധം ശക്തമായതോടെ റോഡ് നിർമ്മാണത്തിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു. എം. എൽ.എ ഫണ്ടിൽ നിന്നും പണം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതി വന്നത്.

തീരദേശ പ്രദേശമായ ഇവിടേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ പത്ത് ലക്ഷം രൂപ കൂടി ചെലവാകും. ഇത് കണ്ടെത്താൻ കഴിയാത്തതാണ് പണി പൂർത്തീകരിക്കുന്നതിനുള്ള തടസം. പാലം തകർന്നതോടെ പടിഞ്ഞാറൻ മേഖലയും നഗരവുമായുള്ള ബന്ധമാണ് മുറിഞ്ഞത്. നഗരത്തിലെത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണ് ഇപ്പോൾ.
സർക്കാരിന്റെ റീബിൽഡ് കേരള വഴി 35ലക്ഷം രൂപ റോഡ് നിർമാണത്തിന് അനുവദിച്ച് എന്നു പറയുന്നതല്ലാതെ നിർമാണം നടക്കുന്നില്ല. ജനപ്രതിനിധികളുടെ കുറ്റകരമായ അനാസ്ഥയാണ് കാരണം.


മഴ തുടങ്ങിയതോടെ പരിസരത്തെ ജനജീവിതം ദുസഹമാണ്. അടിയന്തിരമായി ഫണ്ട് അനുവദിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി സമരം തുടങ്ങും.

എ.പി ഷാജഹാൻ

വാർഡ്‌ കൗൺസിലർ