
മാന്നാർ: ഹോട്ടലിൽ നിന്നുമുള്ള മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുകിപ്പോകാൻ സ്ഥാപിച്ച പൈപ്പുകൾ പൊതുമരാമത്ത് വകുപ്പ് അടപ്പിച്ചു. സ്റ്റോർജംഗ്‌ഷനിലെ ഓടയിൽ നിന്നും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പൊതുമരാമത്ത് വിഭാഗത്തിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ , ശുചീകരിക്കാനായി ഓടയുടെ മൂടികൾ നീക്കിയപ്പോഴാണ് സമീപത്തെ ഹോട്ടലിലെ മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഹോട്ടലിൽ നിന്നുമുള്ള മാലിന്യങ്ങൾ ഒഴുകിപ്പോകാൻ ഓടയിലേക്ക് തുറന്നു വെച്ച പൈപ്പുകൾ അടക്കുകയും ഓട ശുചീകരിക്കുകയും ചെയ്തു.തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയോരത്ത് മാന്നാർ ടൗണിൽ പോസ്റ്റ്ഓഫീസ് മുതൽ പരുമലക്കടവ് വരെയും ഓടകൾ ഉണ്ടെങ്കിലും മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ശുചീകരണപ്രവർത്തനങ്ങൾ നടത്തിയിട്ട് നാളുകളായി. മഴക്കാലമായാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ ഓടകൾകവിഞ്ഞ് വെള്ളം റോഡിലേക്കും സമീപ കടകളിലേക്കും കയറുക പതിവാണ്. മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായി മാന്നാർ ടൗണിലെ ഓടകൾ ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.