ആലപ്പുഴ: നഗരസഭ സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്നതിലേക്കുള്ള നിർമ്മല ഭവനം, നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഏഴ് വാർഡുകൾ സമ്പൂർണ ശുചിത്വ പദവി കൈവരിച്ചു. ഇതോടെ ശുചിത്വ പദവി കൈവരിച്ച വാർഡകളുടെ എണ്ണം 13ആയി. ഇരവുകാട്, കൊമ്മാടി, വലിയമരം, തുമ്പോളി, സിവിൽ സ്റ്റേഷൻ,വാടക്കനാൽ, തോണ്ടൻകുളങ്ങര വാർഡുകളാണ് ഇപ്പോൾ ശുചിത്വ പദവി നേടിയത്. വാർഡുകളിലെ കൗൺസിലർമാരായ സൗമ്യരാജ്, മോനിഷശ്യാം, നസീർ പുന്നയ്ക്കൽ, ലിന്റ ഫ്രാൻസിസ്, സിമിഷാഫിഖാൻ, റഹിയാനത്ത്, രാഖി രജികുമാർ എന്നിവർ പുരസ്‌കാരങ്ങളേറ്റു വാങ്ങി.
# പൊന്നോണത്തോട്ടം രണ്ടാം വർഷത്തിൽ
ആലപ്പുഴ നഗരസഭയുടെ കാർഷിക പദ്ധതിയായ പൊന്നോണത്തോട്ടം രണ്ടാം വർഷവും ആരംഭിച്ചു. നഗരസഭ ഓഫീസിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് പച്ചക്കറി, ബന്ദി പൂ കൃഷി നടത്തുന്നത്. നഗരമാലിന്യം സംസ്‌കരിച്ച് ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് കൃഷി. ജീവനക്കാരും, തൊഴിലാളികളുമാണ് പരിപാലനം. 52 വാർഡുകളിലും ഗ്രൂപ്പ് കൃഷിയും, സാധ്യമായ ഭവനങ്ങളിലെല്ലാം അടുക്കളത്തോട്ടം, ടെറസ്സ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ പദ്ധതിയാണ് നഗരസഭ നടപ്പിലാക്കിയത്. വാർഡുകളിൽ കൃഷി ഗ്രൂപ്പുകളും, തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനവും ഒരുക്കി. വാർഡുകളിലേക്ക് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിലൂടെ കൃഷിഭവൻ മുഖാന്തിരം പച്ചക്കറി തൈകൾ, ഗ്രോബാഗ്, പച്ചക്കറിവിത്ത്, വാഴവിത്ത്, ഇടവിളകൃഷിവിത്ത്, എന്നിവ എത്തിച്ചുവരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾക്ക് ഹരിത സ്റ്റാളുകളിലൂടെ നഗരസഭ വിപണിയും ഒരുക്കുന്നു. ബന്ദി പൂ കൃഷിയും ആരംഭിക്കുന്നുണ്ട്.
നഗരസഭ അങ്കണത്തിൽ പൊന്നോണത്തോട്ടം ഉദ്ഘാടനവും ശുചിത്വവാർഡ് പ്രഖ്യാപനവും കൗൺസിലർമാരെ ആദരിക്കലും മന്ത്രി പി.പ്രസാദ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. കാൻ ആലപ്പിയുടെ സഹകരണത്തോടെ തയ്യാറാക്കിയ കഴിഞ്ഞ ഒന്നര വർഷക്കാലത്തെ നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം മന്ത്രി പി.പ്രസാദ് ചെയർപേഴ്‌സൺ സൗമ്യരാജിനു നൽകി നിർവഹിച്ചു. പച്ചക്കറി തൈകളുടെ വിതരണവും നടന്നു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ,ബീനരമേശ്, എ.ഷാനവാസ്, കെ.ബാബു, ആർ.വിനിത, കക്ഷി നേതാക്കളായ എം.ആർ.പ്രേം, ഡി.പി മധു, പി.സതീദേവി, നസീർപുന്നക്കൽ, പി.രതീഷ്, കൗൺസിലർ എ.എസ്.കവിത, പ്രിൻസിപ്പൾ അഗ്രികൾച്ചർ ഓഫീസർ വി.രജിത, കൃഷി ഓഫീസർ സീതാരാമൻ, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, കൗൺസിലർമാർ, സെക്രട്ടറി വേണു തുടങ്ങിയവർ പങ്കെടുത്തു.