ആലപ്പുഴ: വേമ്പനാട് കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി തുറവൂരിൽ കായലോരത്ത് ഒരുക്കുന്ന വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.
പാലത്തിന്റെ അപ്രോച്ച് റോഡിനിരുവശത്തും പുൽത്തകിടിയൊരുക്കി അലങ്കാര വൈദ്യുതി വിളക്കുകൾ, ഇരിപ്പിടങ്ങൾ, ആറ് സ്തൂപങ്ങൾ തുടങ്ങിയവ സ്ഥാപിച്ചു . ഭിന്നശേഷിക്കാർക്കായി പ്രത്യേക റാമ്പ്, വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം, ശൗചാലയങ്ങൾ, നടപ്പാത, ജലസേചന സൗകര്യം, വെള്ളക്കെട്ട് ഒഴിവാക്കാനായി ഡ്രെയിനേജ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നൂറിൽപ്പരം ഇനത്തിൽപ്പെട്ട മരങ്ങളും വ്യത്യസ്തങ്ങളായ 450 ലധികംചെടികളും നട്ടു പിടിപ്പിച്ചു വരികയാണ്. കുട്ടികൾക്കുള്ള കളി ഉപകരണങ്ങളും ഹാൻഡ് റെയിൽ സ്ഥാപിക്കുന്ന പ്രവൃത്തികളും ഉടൻ പൂർത്തിയാകും. എറണാകുളത്തെ എ.കെ.കൺസ്ട്രക്ഷൻ കമ്പനിയ്ക്കാണ് നിർമ്മാണ ചുമതല. ബാക്കി നിർമ്മാണ ജോലികളും വേഗത്തിൽ പൂർത്തീകരിച്ച് ഡി.ടി.പി.സിക്ക് കൈമാറും. കായലിനോട് ചേർന്നുള്ള ഈ സ്ഥലത്ത് നിരവധി ആളുകളാണ് എത്തുന്നത്. എം.എൽ.എ ആയിരുന്നപ്പോൾ എ.എം.ആരിഫ് എം.പി തുറവൂർ തൈക്കാട്ടുശേരി പാലം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി വിനോദ സഞ്ചാര വകുപ്പിനെ സമീപിച്ചതിനെ തുടർന്ന് അനുവദിച്ച 2.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ടൂറിസം കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കായൽ കാഴ്ചകൾ ആസ്വദിക്കുന്നതിന് വിദേശ സഞ്ചാരികളടക്കമുള്ളവർ എത്തുമെന്നാണ് പ്രതീക്ഷ.
ലിജോ എബ്രഹാം , ഡി.ടി.പി.സി സെക്രട്ടറി