
തൃക്കാക്കര : തൃക്കാക്കര നഗരസഭാ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ. മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. പില്ലറുകളിൽ സിമന്റ് ഇളകി പലയിടത്തും കമ്പി പുറത്തുകാണാം. 35 വർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പണികഴിപ്പിച്ചതാണ് കെട്ടിടം. ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുമെന്ന് പിന്നീട് നഗരസഭയായപ്പോൾ പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല. അറ്റകുറ്റപ്പണി നടത്താൻ പോലും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് വാടകക്കാരും പറുയുന്നു.
1985 മേയിലാണ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചത്. 18 കടമുറികളും ലേലം ചെയ്ത് നൽകി. പിന്നീട് കെട്ടിടത്തിന് അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. പെയിന്റിംഗ് പോലും നടത്താറില്ലായിരുന്നു. മഴക്കാലത്ത് ചോർച്ച രൂക്ഷമായപ്പോൾ പരാതികളെ തുടർന്ന് മൂന്നു വർഷം മുമ്പ് മുകളിൽ ഷീറ്റിട്ടിരുന്നു.
തൃക്കാക്കര നഗരസഭയ്ക്ക് സമീപം ബസ് ടെർമിനൽ പദ്ധതിക്കായി റവന്യൂ വകുപ്പിന്റെ സ്ഥലത്ത് നിർമ്മാണ സർവേ നടത്താൻ അനുവദിക്കണമെന്ന നഗരസഭയുടെ ആവശ്യം റവന്യൂ വകുപ്പ് തള്ളിയതോടെ കാക്കനാട് ബസ് ടെർമിനൽ നിർമ്മാണവും പ്രതിസന്ധിയിലാണ്. നിലവിലെ കെട്ടിടം പൊളിച്ച് നഗരസഭാ ആസ്ഥാനമന്ദിരവും ബസ് ടെർമ്മിനലും വാണിജ്യസമുച്ചയവുമൊക്കെ ചേർത്ത് ' സ്മാർട്ട് ഹബ്ബ് നിർമ്മിക്കുന്നതാണ് പദ്ധതി.
ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അടിയന്തരമായി പൊളിച്ചുകളയണം. ജനങ്ങളുടെ ജീവിതം വച്ച് കളിക്കരുത്.
ആർ.രാജേഷ്
പൊതുപ്രവർത്തകൻ