കൊച്ചി: നടുറോഡിൽ അഭിഭാഷകനെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. തൊടുപുഴ സ്വദേശി ജിയോ സെബാസ്റ്റ്യനാണ് റിമാൻഡിലായത്. വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ദൃക്‌സാക്ഷികൂടിയായ ഹൈക്കോടതി ജഡ്ജി ഇടപെട്ട് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകനായ ലിയോ കുര്യാക്കോസാണ് (29) ആക്രമത്തിന് ഇരയായത്. വീട്ടിൽനിന്ന് ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്നു ലിയോ. ഇദ്ദേഹത്തിന് മുന്നിലായി മറ്റൊരു കാറിലായിരുന്നു ജിയോ പോയിരുന്നത്. ഫോർഷോർ റോഡിൽ വച്ച് ജിയോയുടെ കാറിൽ ലിയോയുടെ കാർ തട്ടി. നിറുത്താതെ പോയ ലിയോയെ ജിയോ പിന്തുടർന്ന് തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. ആ വഴി വന്ന ജസ്റ്റിസ് എൻ. നഗരേഷ് സംഭവം കണ്ടു. അദ്ദേഹം സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരനെക്കൊണ്ട് ജിയോയെ കസ്റ്റഡിയിലെടുപ്പിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. ഇന്നലെ രാവിലെയാണ് പ്രതിയെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.