
തൃക്കാക്കര : രാത്രിയാത്രയിൽ വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാത്തവരെയും അമിതപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നവരെയും പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങി. രാത്രി അപകടങ്ങൾ വർദ്ധിക്കുന്നതിനാലാണ് പരിശോധന കർശനമാക്കിയത്. പ്രകാശ തീവ്രത അളക്കുന്ന മൊബൈൽ ഫോൺ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ് മീറ്റർ വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്‌ക്വാഡിന്റെ പക്കലാണ്. പിടിയിലാവുന്നവർക്ക് പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് തീരുമാനം. പ്രകാശം അനുവദനീയമായ അളവിൽ കൂടിയാൽ ലക്‌സ് മീറ്ററിൽ വ്യക്തമാകും. ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോഗിക്കുന്നത്.