ഫോർട്ടുകൊച്ചി: വിനോദസഞ്ചാരികളായ പെൺകുട്ടികളെ ശല്യംചെയ്യുന്നത് ചോദ്യംചെയ്തതിന് ഹോംസ്റ്റേയിൽ ലഹരിസംഘത്തിന്റെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടാണ് കമാലക്കടവിന് സമീപത്തെ എക്സൽ ഹോം സ്റ്റേയിൽ പ്രദേശത്തെ ഒരു മണിക്കൂറോളം ഭീതിയിലാക്കിയ സംഭവം അരങ്ങേറിയത്.
ഹോംസ്റ്റേയിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റവർ ആശുപത്രിയിലുമാണ്. തൃശൂരിൽനിന്നെത്തിയതാണ് നാലു പെൺകുട്ടികൾ. സൈക്കിൾ വാടകയ്ക്കെടുക്കാനാണ് ഇവർ ഹോംസ്റ്റേയിലെത്തിയത്. പിന്നാലെ ബൈക്കിലെത്തിയ സംഘം ഇവരെ ശല്യംചെയ്യുന്നത് കണ്ട ഹോംസ്റ്റേക്കാർ യുവാക്കളെ പിന്തിരിപ്പിച്ചു. മടങ്ങിപ്പോയവർ വലിയൊരുസംഘം യുവാക്കളുമായി മടങ്ങിയെത്തി ഹോംസ്റ്റേക്കാരെ മർദ്ദിച്ചു. സൈക്കിളുകൾ തകർത്തു. നാട്ടുകാർ ഇടപെട്ടപ്പോൾ ഗുണ്ടാസംഘം അവർക്ക് നേരെയും തിരിഞ്ഞു. അക്രമികൾ മടങ്ങിയ ശേഷമാണ് പൊലീസ് എത്തിയതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
അക്രമികൾക്കും ഹോംസ്റ്റേ നടത്തിപ്പുികാർക്കുമെതിരെ രണ്ടു കേസുകൾ ഫോർട്ടുകൊച്ചി പൊലീസ് രജിസ്റ്റർ ചെയ്തു. സി.സി ടിവി ദൃശ്യങ്ങളിൽ അക്രമികളുടെ ദൃശ്യം വ്യക്തമാണ്.