
കൊച്ചി: മെട്രോ പേട്ട സ്റ്റേഷനിൽ നിന്ന് എസ്.എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ അന്തിമ പരിശോധന വ്യാഴാഴ്ച മുതൽ. സിഗ്‌നലിംഗ്, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ മേഖലയിൽ നിന്നുള്ള വിദഗ്ദ്ധർ അടങ്ങിയ സംഘമാണ് സുരക്ഷാ കമ്മിഷണർ അഭയ് കുമാർ റായിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. സർവീസ് അംരംഭിക്കുന്നതിന് സുരക്ഷ കമ്മിഷണറുടെ അനുമതി ആവശ്യമാണ്.
ഇലക്ടിക്കൽ ഇൻസ്പെക്ടർ ജനറൽ, കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസ് തുടങ്ങിയവയിൽ നിന്നുൾപ്പെടെയുള്ള ക്ലിയറൻസുകളും നേടിയശേഷമാണ് പാതയുടെ അവസാന പരിശോധന.
രണ്ട് സ്റ്റേഷനുകളിലേക്ക് കൂടി മെട്രോ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 22ൽ നിന്ന് 24 ആകും. നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയിൽ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. 95,000 ചതുരശ്രയടി വിസ്തീർണമുള്ള സ്റ്റേഷനിൽ 29,300 ചതുരശ്രയടി സ്ഥലം സംരംഭകർക്കും ബിസിനസുകാർക്കും വാണിജ്യ ആവശ്യങ്ങൾക്ക് ലഭ്യമാക്കും. കൊച്ചി മട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമ്മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെയുള്ളത്. 2019 ഒക്ടോബറിലാണ് ഈ പാത നിർമ്മാണം ആരംഭിച്ചത്. 453 കോടിയാണ് മൊത്തം നിർമ്മാണ ചെലവ്. സ്റ്റേഷൻ നിർമ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.