കൊച്ചി: നഗരത്തിലെ വഴിയോരക്കച്ചവടത്തിനുള്ള ലൈസൻസിന് അർഹതയുണ്ടെന്ന് കണ്ടെത്തിയവരിൽ 745 പേർ ഇനിയും മതിയായ രേഖകൾ ഹാജരാക്കി ലൈസൻസ് വാങ്ങിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇവരെ ലിസ്റ്റിൽനിന്ന് ഒഴിവാക്കാനും ഇവരുടെ പേരുവിവരം ഡിവിഷൻതിരിച്ച് നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. പേര് നീക്കംചെയ്യപ്പട്ടവരിൽ പരാതിയുള്ളവർക്ക് മതിയായ രേഖകളുമായി നഗരസഭയെ ലൈസൻസിനായി സമീപിക്കാൻ അവസരം നൽകണം. ഇതിനായി ഒരാഴ്‌ചയ്ക്കുള്ളിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ഒരുമാസത്തേക്കാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതെന്നും തുടർന്ന് പരാതി ഉന്നയിക്കുന്നവരുടെ അപേക്ഷ പരിഗണിക്കണമെന്നും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഹർജി ജൂൺ 24ന് വീണ്ടും പരിഗണിക്കും. തെരുവുകച്ചവടത്തിനുള്ള ലൈസൻസിന് യോഗ്യതയുണ്ടെന്ന് നഗരസഭ കണ്ടെത്തിയ 3520 പേരിൽ 2775 പേരാണ് ഇതുവരെ ലൈസൻസ് കൈപ്പറ്റിയത്.