
നെടുമ്പാശേരി: ഗോ ഫസ്റ്റ് കൊച്ചി - അബുദാബി സർവീസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽനിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാത്തെ അന്താരാഷ്ട്ര സർവീസാണിത്. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകൾ ഉണ്ടാകും. കൊച്ചി - അബുദാബി സർവീസ് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും അബുദാബി - കൊച്ചി സർവീസ് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലുമാണ് ഉണ്ടാവുക.
വിമാന കമ്പനികൾക്ക് സിയാലിൻമേലുള്ള വിശ്വാസമാണ് പുതിയ സർവീസ് സൂചിപ്പിക്കുന്നതെന്ന് സുഹാസ് പറഞ്ഞു. കൊച്ചിയെ ദക്ഷിണേന്ത്യയിലെ വിമാന സർവീസ് ഹബ് ആക്കാൻ ഇത് കരുത്ത് പകരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംകാലങ്ങളിൽ കൊച്ചിയിൽനിന്ന് കൂടുതൽ സർവീസുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗോ ഫസ്റ്റ് എന്ന് കൊച്ചി ഓപ്പറേഷൻസ് മാനേജർ മുരളിദാസ് മേനോൻ പറഞ്ഞു.
കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് 45 സർവീസുകളാണ് നിലവിലുള്ളത്. ഇത്തിഹാദ്, എയർ അറേബ്യ അബുദാബി, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ നടത്തുന്ന സർവീസുകളുണ്ട്. ഇവയ്ക്ക് പുറമെയാണ് ഗോ ഫാസ്റ്റിന്റെ പുതിയ ത്രിവാര സർവീസ്. കൊച്ചിയിൽനിന്ന് കുവൈറ്റിലേക്കും മസ്‌ക്കറ്റിലേക്കും ഈയിടെ ഗോ ഫസ്റ്റ് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചിരുന്നു.