ramanunni

ആലുവ: തനിച്ച് താമസിക്കുന്ന യുവ അഭിഭാഷകനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരുവിലായിരുന്ന ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആലുവ ജനതാറോഡിൽ (ഊമംക്കുഴിത്തടം) ഓടശേരി വീട്ടിൽ പരേതനായ അഡ്വ.സുന്ദരേശന്റെ മകൻ അഡ്വ. രാമനുണ്ണിയെ (40) ആണ് ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയവിവാഹിതനായ രാമനുണ്ണി കുറച്ചുനാളുകളായി ഭാര്യയുമായി വഴക്കിട്ട് തനിച്ചാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും തയ്യാറായില്ലെന്ന് പറയുന്നു. ഒരു മണിക്കൂറിന് ശേഷമെത്തിയ സുഹൃത്താണ് രാമനുണ്ണിയെ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇന്ന് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. മാതാവ്: പരേതയായ ഗീത. ഭാര്യ: ജെസി ജോർജ്. ഏക മകൾ: ഗീത.