മുട്ടം: ജില്ലാ ജയിലിലെ കുടിവെള്ള ക്ഷാമത്തിനും ജീവനക്കാരുടെ കുറവും പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ജില്ലാ ജയിലിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.മലങ്കര അണക്കെട്ടിനോട് ചേർന്ന് മാത്തപ്പാറയിൽ സജ്ജമാക്കിയ പമ്പ് ഹൗസിൽ നിന്നാണ് ജയിലിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ അണക്കെട്ടിൽ ജല നിരപ്പ് കുറക്കുന്ന സാഹചര്യത്തിൽ ജയിലിലേക്ക് കുടി വെള്ളം എത്തിക്കുന്നതിൽ തടസം നേരിടുന്ന കാര്യം ജയിൽ അധികൃതർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്ന കാര്യം മന്ത്രി പറഞ്ഞത്.ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജയിലിലേക്ക് കുടി വെള്ളം എത്തിക്കുന്നതെന്നും മന്ത്രി ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചു.ജില്ലാ ലൈബ്രറി കൗൺസിലിൽ നിന്നുള്ള 50,500 രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചാണ് ജയിൽ ലൈബ്രറി നവീകരിച്ചത്. ജയിൽ മദ്ധ്യമേഖല ഡി ഐ ജി പി അജയകുമാർ,ജയിൽ സൂപ്രണ്ട് സമീർ എ,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ. ജി സത്യൻ,തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി .കെ സുകുമാരൻ,ജില്ലാ ജയിൽ വെൽഫയർ ഓഫീസർ ഷിജോ തോമസ് എന്നിവർ ഉദ്‌ഘാടന യോഗത്തിൽ സംസാരിച്ചു.