ഇടുക്കി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പരിസ്ഥിതി സംഘടനകളും വനംവകുപ്പും നടത്തുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമാണെന്നും ഈ വിധി അംഗീകരിക്കില്ലെന്നും ശക്തമായി എതിർക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു. കസ്തൂരിരംഗൻ സമരത്തേക്കാൾ വലിയ കർഷക സമരത്തിന് സംസ്ഥാനം സാക്ഷിയാകും. സംസ്ഥാന സർക്കാർ പ്രസ്താവന നടത്തിയാൽ മാത്രം പോര. വിധി നടപ്പിലാക്കാൻ പറ്റില്ലെന്ന് നിലപാടെടുക്കണം. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാനം തയാറാകണം. കേന്ദ്ര സർക്കാർ കോടതി വിധി മറികടക്കാൻ പുതിയ നിയമമുണ്ടാക്കണം. കേരളത്തിൽ നിന്നുള്ള എം.പിമാർ ഒരുമിച്ച് നിന്ന് പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഹൈറേഞ്ച് സംരക്ഷണസമിതി സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.