cheruthony

ചെറുതോണി: ജില്ലാ ആസ്ഥാന നവീകരണത്തിന്റെ ഭാഗമായി ഇടുക്കിയെ ടൗൺഷിപ്പായി ഒരുക്കുന്ന ഒരു മെഗാ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്ന ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. . ചെറുതോണി ടൗൺ ഭംഗിയാക്കുന്നതിന്റെ ഭാഗമായി അഞ്ചു കോടി ചിലവഴിച്ചു നടപ്പിലാക്കുന്ന ചെറുതോണി മുതൽ ഇടുക്കി മെഡിക്കൽ കോളേജ് വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.കൂട്ടായ പരിശ്രമത്തോടെ മാത്രമേ ഇടുക്കിക്കു നേട്ടങ്ങൾ കൈവരിക്കാനാകൂ. നാടിന്റെ അഭിവൃദ്ധിക്കായി എല്ലാവരുടെയും സഹായ സഹകരണം ആവശ്യമാണ്.
സംസ്ഥാനത്ത് തന്നെ ആദ്യത്തെ ഇറിഗേഷൻ മ്യൂസിയം ഇടുക്കിയിൽ ആരംഭിക്കുകയാണ്. പഠന ഗവേഷണത്തിനും സെമിനാറുകൾ നടത്തുന്നതിനും ഫുഡ് പാർക്കുകൾക്കായുമുള്ള സൗകര്യവും ഇതിലുണ്ടാകും. അതപോലെ തന്നെ തീയേറ്റർ കോംപ്ലക്‌സും സാംസ്‌കാരിക മ്യൂസിയവും ആരംഭിക്കുന്നതിനുള്ള പദ്ധതികൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വിഭാഗമാണ് നവീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ടൗൺ മുതൽ ഐ.ഒ.സി ബങ്ക് വരെയുള്ള ഭാഗത്തെ നവീകരണത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി, കെഎസ്ഇബി, വനം വകുപ്പ് എന്നിവർ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഒന്നര ലക്ഷം രൂപയും കെഎസ്ഇബി വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് 4 ലക്ഷം രൂപയും ചിലവ് വരും. ഇവ പൊതുമരാമത്തുമായി ചേർന്ന് സംയുക്തമായാണ് നടപ്പിലാക്കുന്നത്. ചെറതോണി ഐഒസി ബങ്ക് മുതൽ മെഡിക്കൽ കോളേജ് വരെയുള്ള റോഡിന് 3 മീറ്റർ വീതി കൂട്ടി സംരക്ഷണ ഭിത്തിയും നിർമ്മിക്കും. ടൗൺ നവീകരണത്തിനായി നീക്കം ചെയ്യുന്ന പാറകൾ റോഡിന്റെ സംരക്ഷണഭിത്തി നിർമിക്കാൻ ഉപയോഗിക്കും. ജലസേചന വകുപ്പും പൊതുമരാമത്ത് നിരത്ത് വിഭാഗവും സംയുക്തമായാണ് പണി പൂർത്തീകരിക്കുന്നത്.

ചെറതോണി ടൗണിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എം.എം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ജില്ലാ കളക്ടർ ഷീബ ജോർജ്, വാഴത്തൊപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ജി സത്യൻ, രാരിച്ചൻ നീർണാംകന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.