
ചെറുതോണി: ജില്ലാ ആസ്ഥാന നവീകരണത്തിന്റെ ഭാഗമായി സാംസ്‌കാരിക മ്യൂസിയ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾക്കായി മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണ സ്ഥലം സന്ദർശിച്ചു. 60 കോടി രൂപ ചെലവിട്ടു നടപ്പിലാക്കാൻ പോകുന്ന പദ്ധതിയിൽ 50 കോടി രൂപയാണ് സാംസ്‌കാരിക മ്യൂസിയത്തിനായി ചെലവിടുന്നത്. സാംസ്‌കാരിക മ്യൂസിയത്തിനു പുറമെ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ 10 കോടി രൂപ ചെലവ് വരുന്ന തിയേറ്റർ സമുച്ചയവും ബഡ്ജറ്റിൽ അനുവദിക്കപ്പെട്ടിട്ടുള്ള ജല മ്യൂസിയവുമാണ് പദ്ധതിയിൽ നിർമ്മിക്കുന്നത്.
ആലിൻ ചുവട് മുതൽ ഇടുക്കി പാർക്ക് വരെയുള്ള 25 ഏക്കർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 8 ഏക്കർ സ്ഥലമാണ് സാംസ്‌കാരിക മ്യൂസിയത്തിനായി ഏറ്റെടുക്കുന്നത്. ഇതിനോട് തന്നെ ചേർന്ന് വരുന്ന 17 ഏക്കർ സ്ഥലം ജല മ്യൂസിയത്തിന്റെ നിർമ്മാണത്തിനായും ഏറ്റെടുക്കും.
ജില്ലാ ആസ്ഥാനം സൗന്ദര്യ വൽക്കരിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സർക്കാർ തലത്തിൽ നടപ്പിലാക്കി വരുന്നത്. ഇടുക്കിയെ ടൗൺഷിപ്പാക്കി മാറ്റുന്ന സർക്കാരിന്റെ വൻ പദ്ധതികൾ ജില്ലയിലെ ടൂറിസം മേഖലക്ക് ഉണർവേകുന്നതാണ്. അതുവഴി ജില്ലക്ക് മികച്ച വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.
മന്ത്രിക്കൊപ്പം ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി വർഗീസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും നിർമ്മാണ സ്ഥലം സന്ദർശിച്ചു.