prasanna

തൊടുപുഴ: മോഷണത്തിനിടെ വൃദ്ധയെ ആക്രമിച്ച സംഭവത്തിൽ മകന്റെ സുഹൃത്തിന് 20 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. മുക്കുടം അഞ്ചാംമൈൽ വലിയമുറിക്കൽ ഒട്ടകം എന്ന് വിളിക്കുന്ന പ്രസന്നനെയാണ് (47) തൊടുപുഴ മൂന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2021 ഏപ്രിൽ ആറിന് വൈകിട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് മരിച്ച തേക്കിൻകാനം ചകിരിയാംകുന്നേൽ ചിന്നമ്മ (59) തൊടുപുഴയിലെ വിവിധ വീടുകളിൽ ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ഇവരുടെ മകൻ വിൻസെന്റ് അടിമാലി മന്നാംകാലയിലാണ് താമസം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചിന്നമ്മ സംഭവത്തിന് ഒരു ദിവസം മുമ്പ് രാവിലെ തേക്കിൻകാനത്തെ വീട്ടിലെത്തി. തൊട്ടു പിന്നാലെ മകനും ഭാര്യ ലീലയ്ക്കുമൊപ്പം പ്രസന്നനും ഇവിടെയെത്തി. എല്ലാവരും അന്ന് അവിടെ കഴിഞ്ഞു. പിറ്റേന്ന് ചിന്നമ്മ വോട്ട് ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് ഉപ്പാറിലെ ബന്ധു വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തു. ഈ സമയം വിൻസെന്റും കുടുംബവും പ്രസന്നനും അടിമാലി മന്നാംകാലയിലേക്ക് തിരിച്ചു പോയി. ആനച്ചാലിൽ എത്തിയപ്പോൾ ഒരു സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞ് പ്രസന്നൻ അവിടെ ഇറങ്ങി. തുടർന്ന് ആനച്ചാലിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് പ്രസന്നൻ തിരിച്ച് ചിന്നമ്മയുടെ വീട്ടിലെത്തി. വിൻസെന്റിനെയും ഭാര്യയെയും പൊലീസ് പിടിച്ചെന്നും ജാമ്യത്തിലിറക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ചിന്നമ്മയെ വീടിനുള്ളിലേക്ക് തള്ളിയിട്ട ശേഷം പ്രതി കൈയും കാലും തുണികൊണ്ട് കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. തുടർന്ന് ചിന്നമ്മയുടെ ദേഹത്തും ബാഗിലും അലമാരയിലുമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങലും പണവും കവർന്നു. തുടർന്ന് കൈയിൽ കിട്ടിയ വാക്കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും പുറം ഭാഗം കൊണ്ട് ചിന്നമ്മയുടെ നടുവിൽ അടിക്കുകയും ചെയ്തു. അതിനു ശേഷം പ്രസന്നൻ മടങ്ങി. ഒരു വിധത്തിൽ കാലിലെ കെട്ടഴിച്ച ചിന്നമ്മ ഇഴഞ്ഞ് സമീപത്തെ വീട്ടിലെത്തി. ഈ വീട്ടിൽ താമസിക്കുന്നവർ പൊലിസിനെ വിവരമറിയിച്ച ശേഷം ചിന്നമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രസന്നനെ രണ്ട് ദിവസത്തിന് ശേഷം അടിമാലിയിൽ നിന്ന് രാജാക്കാട് പൊലീസ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് മോഷണമുതലും കണ്ടെടുത്തിരുന്നു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴയിൽ നിന്ന് 15,000 രൂപ പരിക്കേറ്ര ചിന്നമ്മയ്ക്ക് നൽകുന്നതിനും ഉത്തരവായി. രാജാക്കാട് എസ്.ഐയായിരുന്ന എം.എസ്. ഉണ്ണിക്കൃഷ്ണന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് കുര്യൻ ഹാജരായി.