ഇടുക്കി: പട്ടാപ്പകൽ വീട് തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അര പവൻ സ്വർണ്ണം കവർന്നു. ഇന്നലെ ഉച്ചയോടെ മണിയാറൻകുടിയിൽ കരിപ്പമറ്റത്ത് നിജോ ശിവന്റെ വീട്ടിലാണ് മോഷണം നടന്നത്. ബസ് ഡ്രൈവറായ നിജോ ജോലിക്കും ഭാര്യ തൊഴിൽ ഉറപ്പ് ജോലിക്കും പോയ സമയത്താണ് വീട് തുറന്ന് മോഷണം നടത്തിയത്. താക്കോൽ പതിവായി വയ്ക്കുന്ന സ്ഥലം മനസിലാക്കിയ മോഷ്ടാവ് വീട് താക്കോൽ ഉപയോഗിച്ച് തുറക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കമ്മലും മോതിരവുമാണ് മോഷ്ടിച്ചത്. മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ വീട്ടമ്മ അറിയിച്ചതിനെ തുടർന്ന് നിജോയുടെ ഭാര്യ വീട്ടിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. നിജോയുടെ വീട്ടിൽ മോഷണം നടത്തിയ ശേഷം പിൻവാതിൽ വഴി രക്ഷപ്പെട്ട മോഷ്ടാവ് അയൽവാസിയായ ഊളാനിയിൽ മനുവിന്റെ വീട്ടിലും മോഷണ ശ്രമം നടത്തി. തുടർന്ന് ഇടുക്കി പൊലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.