തൊടുപുഴ: കൊവിഡ് എന്ന മഹാമാരി ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് വ്യാപാര സമൂഹം കരകയറാൻ ശ്രമിക്കുന്ന അവസരത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധന വ്യാപാരികളെ ദുരിത കയത്തിലേക്ക് തള്ളിവിടാൻ കാരണമാകുമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. ഫിക്‌സഡ് ചാർജിലടക്കം ഇളവുകൾ വേണമെന്ന് വ്യാപാരികൾ ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇളവുകൾ നൽകി വ്യാപാരമേഖലയെ സംരക്ഷിക്കാതെ തീർത്തും നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ് വൈദ്യുത ബോർഡ്.

കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതിന്റെ പ്രതിഫലനം വ്യാപാരമേഖലയിൽ നേരിയ ചലനം സൃഷ്ടിച്ചതിന്റെ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് ഈ ഇരുട്ടടി. ഭൂരിപക്ഷം വ്യാപാരികളും ബാങ്ക് വായ്പകളും മറ്റും തിരിച്ചടയ്ക്കാൻ നട്ടം തിരിയുന്ന സാഹചര്യത്തിൽ സർക്കാർ വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് സർക്കാരിനോട് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും വൈദ്യുത മന്ത്രിയ്ക്കും നിവേദനം സമർപ്പിക്കാനും യോഗം തീരുമാനിച്ചു. വ്യാപാരവ്യവസായ മേഖലയ്ക്കും പൊതുസമൂഹത്തിനും ഗുണകരമാകുന്ന നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതായി അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്. കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, സെക്രട്ടറിമാരായ ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.