road

രാജാക്കാട്:നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ചെമ്മണ്ണാർ -ഗ്യാപ് റോഡിൽ വളവു നിവർത്തി വീതി കുറവായ ഭാഗത്ത് വീതി വർദ്ധിപ്പിച്ചെന്ന തെറ്റായ റിപ്പോർട്ട് നൽകിയതായി കളക്ടർക്ക് കോൺഗ്രസിന്റെ പരാതി.പഴയവിടുതി റേഷൻ കട ഭാഗത്തെ കൊടും വളവ് നിവർത്തുകയും,വീതി ക്കുറവ് പരിഹരിക്കണമെന്ന് കളക്ടർ നിർദേശം നൽകിയിരുന്നു.ഇത് വീതികൂട്ടി പ്രശ്‌നം പരിഹരിച്ചെന്ന് കാണിച്ച്.തെറ്റായ റിപ്പോർട്ട് നൽകിയെന്നാണ് മണ്ഡലം പ്രസിഡന്റ് ബെന്നി പാലക്കാട്ട് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ഏറെ അപകട സാദ്ധ്യതയുള്ള വളവ് നിവർത്താതെയാണ് ഇവിടെ ഫില്ലിംഗ് സൈഡ് വാൾ അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്നതെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ കളക്ട്രറെ വിവരങ്ങൾ ധരിപ്പിച്ചത്.റോഡ് നിർമ്മിക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർ സമീപത്തെ സ്ഥലമുടമയെ സഹായിക്കാനായി വളവ് നിവർത്താത്ത തരത്തിൽ റോഡിന്റെ എസ്റ്റിമേറ്റ് എടുത്തുവെന്നും വീതി കൂടുതൽ ആവശ്യമുള്ള സ്ഥലത്ത് വീതി കൂട്ടി നിർമ്മിച്ചില്ലെന്നും, കലുങ്കിന് വീതി കൂട്ടിയില്ലെന്നുമാണ് പരാതി.കെ.എസ്.റ്റി. പി ഉദ്യോഗസ്ഥർ നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഇപ്പോൾ നിർമ്മാണം നടത്തിയതെന്നുമാണ് കരാറുകാർ പറയുന്നത്. മതിയായ അളവിലുള്ള എസ്റ്റിമേറ്റ് എടുത്ത് നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു. അതേസമയം നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കലുങ്കിന് വീതി കൂട്ടി നിർമ്മിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് കെ.എസ്.റ്റി. പി അസിസ്റ്റന്റ് എഞ്ചിനീയറുടെ പ്രതികരണം.