തളിപ്പറമ്പ്: കരിമ്പത്തെ കില ക്യാമ്പസ് അന്താരാഷ്ട്ര നേതൃപഠന കേന്ദ്രമാകുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിന്റെ പ്രഖ്യാപനവും ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയൻ 13 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും.
ആദ്യഘട്ടത്തിൽ കണ്ണൂർ സർവ്വകലാശാലയുമായി ചേർന്ന് ബിരുദാനന്തര ബിരുദ കോളേജിന്റെ പ്രവർത്തനമാണ് ആരംഭിക്കുക. ഇന്ത്യയിൽ എവിടെയുമില്ലാത്ത മൂന്ന് കോഴ്സുകൾ ഉണ്ടാകും. ഓരോ കോഴ്സിനും 15 പേർ വീതം 45 പേർക്ക് പ്രവേശനം നൽകും. ഇതോടനുബന്ധിച്ച് സെന്റർ ഓഫ് എക്സലൻസ് കേന്ദ്രവും ഒരുക്കും. ലോക പ്രശസ്തരായ വിദഗ്ദ്ധരും സ്ഥാപനങ്ങളും ഭരണ നിർവ്വഹണത്തിന്റെ ഭാഗമാകും.
സാമൂഹ്യ വിഷയങ്ങൾക്ക് പുറമെ ശാസ്ത്ര, സാങ്കേതിക, കമ്മ്യൂണിക്കേഷൻ, ആസൂത്രണ വിഷയങ്ങളിൽ ഗവേഷണത്തിനും പഠനത്തിനും സൗകര്യമൊരുക്കും. നേതൃശേഷി ആർജിക്കാൻ താൽപ്പര്യമുള്ളവർക്കായി ഹ്രസ്വകാല പരിശീലന കോഴ്സ് നടത്തും. രണ്ടാം ഘട്ടത്തിൽ പ്രാദേശിക ഭരണ നൈപുണ്യ വികസനത്തിന് നോളജ് സിറ്റി രൂപപ്പെടുത്തും.
ശിലാസ്ഥാപന ചടങ്ങിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗം മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം.വി ഗോവിന്ദൻ (മുഖ്യ രക്ഷാധികാരി), അഡ്വ. എ.പി ഹംസക്കുട്ടി (ചെയർമാൻ), കെ. സന്തോഷ് (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ഷാജിർ, കെ. വേലായുധൻ,
നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം സീന, കെ.കെ റിഷ്ന, ടി. ഷീബ, കെ. രമേശൻ, കണ്ണൂർ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ പ്രൊഫ. എ സാബു തുടങ്ങിയവർ സംബന്ധിച്ചു. കില ക്യാമ്പസിൽ മന്ത്രി വൃക്ഷ തൈ നട്ടു.