കണ്ണൂർ: 9 ന് അർദ്ധരാത്രി 12 മുതൽ ജൂലായ് 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലയിലെ ഇതരസംസ്ഥാന ബോട്ടുകൾ ഒമ്പതിനകം തീരം വിടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
നിരോധന കാലയളവിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ബയോമെട്രിക് ഐ.ഡി കാർഡ്/ആധാർ കാർഡ്/ലൈഫ് ജാക്കറ്റ് എന്നിവ കരുതണം. ഹാർബറുകളിലെയും മറ്റും ഡീസൽ ബങ്കുകൾ അടച്ച് പൂട്ടും, ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസലിനായി തിരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകൾ അനുവദിക്കും. ഒരു ഇൻബോർഡ് വള്ളത്തിന് ഒരു കാരിയർ മാത്രം അനുവദിക്കും. ലൈറ്റ് ഫിഷിംഗും ജുവനൈൽ ഫിഷിംഗും നിരോധിക്കും. മീൻപിടുത്തക്കാർ കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവമായെടുക്കണം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുള്ള ചുമതല മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് ഫിഷറീസ് വകുപ്പുകൾക്കാണ്. അടിയന്തിര സാഹചര്യത്തിൽ നേവി ഹെലികോപ്ടർ സേവനം ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കൺട്രോൾ റൂം

ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് രണ്ടു ബോട്ടുകൾ വാടകയ്‌ക്കെടുത്തു. രക്ഷാപ്രവർത്തനത്തിനായി നാല് ലൈഫ് ഗാർഡുമാരെ പുതുതായി തിരഞ്ഞെടുക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് സ്റ്റേഷനിൽ തുടങ്ങി. ഫോൺ: 049727 32487.'