കാസർകോട്: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ ഭക്ഷ്യപരിശോധന കാസർകോട് ജില്ലയിലും ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതും മറ്റു വിദ്യാലയങ്ങളിലും കുട്ടികൾക്ക് വിളമ്പുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന കർശനമായി നടത്തും. ഉച്ചഭക്ഷണ വിതരണം, പാചകപ്പുര, ഭക്ഷ്യധാന്യങ്ങൾ എന്നിവയാണ് അധികാരികൾ പരിശോധിക്കുക. കുട്ടികൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം ആദ്യം സ്കൂൾ അധികൃതർ കഴിച്ചതിന് ശേഷം മാത്രം വിളമ്പിയാൽ മതിയെന്നും നിർദ്ദേശമുണ്ട്.
ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് ലീഗൽ അഡ്വൈസർ അഡ്വ. ടിറ്റി മോൾ കെ ജൂലി, ഹെഡ്മിസ്ട്രസ് ഇ. സനിത പ്രിൻസിപ്പൽ പി.കെ പ്രേമരാജൻ, പി.ടി.എ പ്രസിഡന്റ് എം. ഗണേശൻ , മുൻ എസ്.എം.സി ചെയർമാൻ ടി. കോരൻ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, എൻ.ബാലചന്ദ്രൻ, പുഷ്പ വിൻസന്റ്, ബിജു തോമസ്, രമേശൻ എം, പ്രസീജ എന്നിവർ സംബന്ധിച്ചു.